Tuesday, March 24, 2009

ഇനി മെയിലും തിരിച്ച്‌ പിടിയ്‌ക്കാം!!

'കൈവിട്ട കല്ലും വാ വിട്ട വാക്കും' പോലെ 'സെന്റ്‌ ചെയ്‌ത മെയിലും' തിരികെയെടുക്കാനാവില്ലെന്നത്‌ ഇനി പഴമൊഴി. ആര്‍ക്കോ വേണ്ടി അല്ലെങ്കില്‍ എന്തെങ്കിലും വമ്പന്‍ അബദ്ധങ്ങളുള്ള മെയില്‍ കൈപ്പിഴ മൂലം ലക്ഷ്യം തെറ്റി അയച്ചാലും ഇനി പേടിയ്‌ക്കേണ്ട. അയച്ച മെയില്‍ തിരികെ പിടിയ്‌ക്കാന്‍ ഇനി മുതല്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്ക്‌ കഴിയും. വലിയ തെറ്റുകളോ മേല്‍വിലാസം മാറിപ്പോകുന്നതോ ഇമെയില്‍ ഉപയോക്താക്കള്‍ക്ക്‌ സ്ഥിരം പറ്റുന്ന അബദ്ധങ്ങളാണ്‌. ഇങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടായി മെയില്‍ അയച്ചാല്‍ അത്‌ തിരിച്ചു പിടിയ്‌ക്കാനുള്ള സൗകര്യമാണ്‌ ജിമെയില്‍ നല്‌കുന്നത്‌. അയച്ച മെയില്‍ തിരിച്ച്‌ പിടിയ്‌ക്കാന്‍ ലഭിയ്‌ക്കുന്ന സമയം വെറും അഞ്ച്‌ സെക്കന്റ്‌ മാത്രമാണ്‌. 'അണ്‍ഡു സെന്റ്‌' എന്ന സംവിധാനത്തിലൂടെയാണ്‌ അയച്ച മെയില്‍ തിരിച്ചെടുക്കാന്‍ കഴിയുക.
അയച്ച മെയില്‍ സെര്‍വറിലേക്ക്‌ പോകുന്നത്‌ അഞ്ച്‌ സെക്കന്റ്‌ താമസം വരുത്തിയാണ്‌ ഇത്‌ സാധ്യമാക്കിയിരിക്കുന്നത്‌. മെയില്‍ സെറ്റിംഗ്‌സിലെ ജിമെയില്‍ ലാബ്‌സില്‍ പോയി 'അണ്‍ഡു സെന്റ്‌' ഓപ്‌ഷന്‍ എനേബിള്‍ ചെയ്‌താല്‍ പുതിയ സൗകര്യം ലഭ്യമാകും. മദ്യപിച്ച്‌ ലക്കില്ലാതെ ആളു മാറി മെയില്‍ അയക്കുന്ന അബദ്ധം ഒഴിവാക്കാന്‍ മുന്‍കരുതല്‍ നല്‌കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കോര്‍പ്പറേറ്റ് വിപണി ലക്‍ഷ്യമിട്ട് സ്കൈപി

ഇന്‍റര്‍നെറ്റ് കോളിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സ്കൈപി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നു. സ്കൈപിയുടെ ഇബേ യൂണിറ്റാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ പുറത്തിക്കുക. കോര്‍പറേറ്റ് ഫോണ്‍ സംവിധാനങ്ങളെ കോര്‍ത്തിണക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് സ്കൈപി അധികൃതര്‍ അറിയിച്ചു.എസ് ഐ പി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പുതിയ സോഫ്റ്റ്വയറിന്‍റെ സഹായത്തോടെ രാജ്യത്തിനകത്തും പുറത്തേക്കും വിളിക്കാനാകും. പദ്ധതിയുടെ തുടക്കത്തില്‍ സെല്‍ഫോണിലേക്കും ഫിക്സഡ് ലൈനിലേക്കും വിളിക്കാന്‍ മിനുറ്റിന് 2.1 സെന്‍റായിരിക്കും ഈടാക്കുക. ചില ടെലികോം കമ്പനികളുമായുള്ള കരാര്‍ പ്രകാരമണ് സ്കൈപി ഇത്തരം സേവനം നല്‍കുന്നത്. എന്നാല്‍ സ്കൈപി സോഫ്റ്റ്വയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ വഴി വിളിക്കുന്നത് സൌജന്യമായിരിക്കും. 2005ലാണ് സ്കൈപി ഇബേ തുടങ്ങിയത്. ഇന്‍റര്‍നെറ്റ് കാളിംഗ് സേവന രംഗത്ത് സ്കൈപി ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്.

Thursday, March 19, 2009

വേഗതയുടെ ക്രോം ബൌസറുമായി ഗൂഗിള്‍

എന്നും പുത്തന്‍ സേവനങ്ങള്‍ നല്‍കികൊണ്ട് നമ്മെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗൂഗിള്‍ ക്രോമിന്‍റെ പുതിയ ബീറ്റാപതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി.

മുന്‍‌പതിപ്പിനുണ്ടായിരുന്ന കോട്ടങ്ങള്‍ പരിഹരിച്ചാണ് പുതിയത് ഇറക്കിയിരിക്കുന്നത്.

മുഴുവന്‍ പേജ് സൂം ചെയ്യാന്‍ കഴിയുന്ന പുതിയ ക്രോം ബ്രൌസര്‍ വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഓട്ടോ ഫില്‍ സംവിധാനമുള്ള പുതിയ പതിപ്പില്‍ ഓട്ടോസ്ക്രോള്‍ സേവനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ക്രോം പതിപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത വേഗതയാണ്. പുതിയ ബീറ്റാ ക്രോമിന് മുന്‍ പതിപ്പിനേക്കാള്‍ ഇരട്ടിവേഗതയുണ്ടെന്നാണ് ഗൂഗിള്‍ വക്താവ് ബ്രെയാന്‍ റകോസ്കി അവകാശപ്പെടുന്നത്.

Monday, March 16, 2009

സൌജന്യ മ്യൂസിക്കുമായി വോഡാഫോണ്‍

സെല്‍ഫോണ്‍ വിപണിയിലെ പ്രമുഖ കമ്പനിയായ വോഡാഫോണ്‍ സൌജന്യ മ്യൂസിക് ഓഫറുമായി രംഗത്ത്. ഇതിനാ‍യി ബ്രിട്ടണിലെ മൂന്ന് മ്യൂസിക് കമ്പനികളുമായി വോഡാഫോണ്‍ ധാരണയിലെത്തിയിട്ടുണ്ട്. ഡി ആര്‍ എം സൌജന്യ മ്യൂസിക് സേവനം വോഡാഫോണിന്‍റെ എല്ലാ വരിക്കാര്‍ക്കും ലഭിക്കും.

യൂനിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി ബി എം ജി, ഇ എം ഐ എന്നീ മൂന്ന് മ്യൂസിക് നിര്‍മ്മാണ കമ്പനികളുമായാണ് വോഡാഫോണ്‍ കരാറിലെത്തിയിരിക്കുന്നത്. ഇതിലൂടെ ദശലക്ഷ കണക്കിന് മ്യൂസിക്കുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.

രജിസ്റ്റര്‍ ചെയ്ത ഏതൊരു വോഡാഫോണ്‍ ഉപഭോക്താവിനും ഡി ആര്‍ എം സൌജന്യ മ്യൂസികുകള്‍ ഫോണിലേക്കോ പിസിയിലേക്കോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഏതു തരത്തിലുള്ള ഡിവൈസുകളിലും ഈ മ്യൂസിക്കുകള്‍ പ്രവര്‍ത്തിക്കുമെന്നതും ശ്രദ്ധേയമാണ്. അതേസമയം,

മറ്റൊരു മ്യൂസിക് കമ്പനിയായ വാര്‍ണര്‍ മ്യൂസിക് ഗ്രൂപ്പുമായി വോഡാഫോണ്‍ ചര്‍ച്ച നടത്തുന്നുണ്ട്. സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ നേരത്തെ തന്നെ ഇത്തരമൊരു സൌജന്യ മ്യൂസിക് സേവനം തുടങ്ങിയിരുന്നു

ഫേസ് ബുക്ക് ഇനി അറബിയിലും

പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്‌സൈറ്റായ ഫേസ്ബുക്ക് അറബി, ഹീബ്രു പതിപ്പുകള്‍ കൂടി തുടങ്ങുന്നു. നിലവില്‍ നാല്‍‌പതോളം ഭാഷകളില്‍ ലഭ്യമായ ഫേസ്ബുക്ക് ചുരുങ്ങിയത് 60 ഭാഷകളിലെങ്കിലും ലഭ്യമാക്കാനാണ് ഫേസ്ബുക്ക് എഞ്ചിനീയര്‍മാര്‍ ലക്‍ഷ്യമിടുന്നത്.

ലോകത്തെ എല്ലാ ഭാഷകളിലും ഫേസ്ബുക്ക് പേജുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായി കാലിഫോര്‍നിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഇംഗ്ലീഷില്‍ ലഭിക്കുന്ന ഭംഗി മറ്റു ഭാഷകളിലെ പേജുകള്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം, മറ്റു ഭാഷകളിലെ പേജുകള്‍ സംബന്ധിച്ച് നിരവധി സാങ്കേതിക, നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് ലോകത്ത് മൊത്തത്തില്‍ 175 ദശലക്ഷം അംഗങ്ങളാണ് ഉള്ളത്.